സൊമാലിയയും കേരളവും ഭാവിയിൽ ഒരേ കരഭാഗത്താൽ യോജിക്കപ്പെടുമെന്ന് (India, Somalia, Madagascar May Collide to Form One Continent) പഠനം. നെതർലാൻഡ് യൂട്രെക്ട്റ്റ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ പ്രഫ. ഡു വാൻ ഹിൻസ് ബർഗെന്റെ കീഴിലുള്ള ഗവേഷണ സംഘമാണ് പുതിയ പഠനവുമായി എത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ സിമുലേഷൻ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തലിൽ ഗവേഷകർ എത്തിചേർന്നിരിക്കുന്നത്.
കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, കെനിയ, ടാൻസാനിയ, മഡഗാസ്‌കർ എന്നിവിടങ്ങളിലെ കരഭാഗം ആഫ്രിക്കൻ വൻകരയുമായി പൊട്ടിമാറി സമുദ്രത്തിലൂടെ നീങ്ങി പടിഞ്ഞാറൻ ഇന്ത്യൻ തീരവുമായി കോർക്കുന്നതിനിടെയാണ് ഇത് സംഭവിക്കുന്നത്. അതേസമയം ഈ ഏറ്റവും പുതിയ പഠനഫലങ്ങൾ അമേരിക്കൻ ജേണൽ ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ചു.
ഭൂമിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങൾ പഠിച്ചാണ് ഈ പ്രവചനത്തിലേക്ക് ശാസ്ത്രജ്ഞർ എത്തിചേർന്നത്. ഈ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും നീളമുള്ള പർവ്വത റേഞ്ചുകളിലൊന്ന് ഇന്ത്യയ്‌ക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കുമിടയിൽ സംഭവിക്കുമെന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ആദ്യകാലത്ത് ഭൂമിയിൽ പാൻജിയ എന്ന ഒറ്റ വൻകരയാണുണ്ടായിരുന്നത്. പിന്നീട് കരഭാഗങ്ങളുടെ വ്യാപനം മാറി മാറി വന്നു. ആദ്യ കാലത്ത് ഇന്ത്യ ഒരു ദ്വീപായിരുന്നു. പിന്നീട് ഏഷ്യയിലേക്ക് കൂടിച്ചേരലുണ്ടായി. ഇതിന്റെ ഫലമായി ഹിമാലയ പർവ്വത റേഞ്ച് ഉയർന്നുവന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഭാവിയിലും സംഭവിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.