കൊച്ചി: നടൻ ദിലീപിന്റെ വീട്ടില്‍ റെയ്ഡ് (Dileep House Raid). ക്രൈബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ വീട്ടില്‍ എത്തിയത്. വീട് അടഞ്ഞു കിടന്നതിനാല്‍ ഗേറ്റ് ചാടിക്കടന്നാണ് സംഘം അകത്തു പ്രവേശിച്ചതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളാണ് കേസിലെ വീണ്ടും സജീവമാക്കിയത്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറ് മാറുന്നതിന് പണം കൊടുത്ത് സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിനെ തെളിവുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. തന്റെ പക്കലുണ്ടായിരുന്ന എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും ബാലചന്ദ്ര കുമാര്‍ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെ അടക്കം തെളിവുകള്‍ നേരത്തെ കൊടുത്തിരുന്നു. കേസില്‍ താന്‍ പറഞ്ഞ വിഐപി ദിലീപുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ആളാണ്. ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്.
അതോടൊപ്പം പള്‍സര്‍ സുനി അടക്കമുള്ളവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അവരെ അപായപ്പെടുത്താന്‍ അയാൾ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും സംവിധായകൻ ആരോപിച്ചിരുന്നു. നടനെതിരെ ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരും. സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ അതിനായി മുന്നോട്ട് വരുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. ഒപ്പം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. വധഭീഷണി, ഗൂഢാലോചന എന്നിവയുള്‍പ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.