Tuesday, April 30, 2024
spot_img

ഹൈദരാബാദ് ടെസ്റ്റിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ഇന്ത്യ ! ഇംഗ്ലീഷ് വിജയം 28 റൺസിന്; അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിൽ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പാരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഒരു ദിനം ബാക്കി നിൽക്കെ 28 റൺസിനാണ് ഇംഗ്ലീഷ് പട വിജയം സ്വന്തമാക്കിയത്. 231 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 69.2 ഓവറിൽ 202 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്സിൽ 100 റൺസിന് മുകളിൽ ലീഡ് നേടിയ ഇന്ത്യയ്ക്ക് ഇംഗ്ലിഷ് സ്പിന്നർമാർക്കു മുന്നിൽ അപ്രതീക്ഷിതമായി അടിപതറുകയായിരുന്നു. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി വിക്കറ്റു നേടിയവരെല്ലാം സ്പിന്നർമാരായിരുന്നു.ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യമായി നഷ്ടമായത്. ടോം ഹാർട്‍ലിയുടെ പന്തിൽ ഒലി പോപ്പിന് പിടികൊടുത്താണ് ജയ്സ്വാൾ മടങ്ങിയത്. പിന്നാലെ രണ്ടു പന്തുകൾ മാത്രം നേരിട്ട ശുഭ്മൻ ഗിൽ ഹാർട്‌‍ലിയുടെ പന്തിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങി. രോഹിത് ശർമ (58 പന്തിൽ 39) ഹാർട്‌‍ലിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.

അക്ഷർ പട്ടേലിനെ (42 പന്തിൽ 17),ഹാർട്‌ലി സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കി. സ്കോർബോർഡ് മൂന്നക്കം കടന്നതിന് പിന്നാലെ (48 പന്തിൽ 22) രാഹുൽ ജോ റൂട്ടിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുരുങ്ങി. രവീന്ദ്ര ജഡേജ രണ്ട് റൺസ് മാത്രമെടുത്ത് മടങ്ങി. ശ്രേയസ് അയ്യരെ ജാക്ക് ലീഷ് ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. വാലറ്റത്ത് ആർ. അശ്വിനെ കൂട്ടുപിടിച്ച് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് (59 പന്തിൽ 28) പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും സ്കോർ 176ൽ നിൽക്കെ ഹാർട്‍‌ലി പുറത്താക്കി. തൊട്ടുപിന്നാലെ അശ്വിനെ (84 പന്തിൽ 28) വിക്കറ്റ് കീപ്പർ ബെന്‍ ഫോക്സ് സ്റ്റംപ് ചെയ്തു . മുഹമ്മദ് സിറാജിനെയും (20 പന്തിൽ 12) ഫോക്സ് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ടും, ജാക്ക് ലീഷും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

നേരത്തെ രണ്ടാം ഇന്നിങ്സിൽ‌ ഇംഗ്ലണ്ട് 420 റൺസെടുത്തു പുറത്തായിരുന്നു. അഞ്ചിന് 163 എന്ന നിലയിൽനിന്ന് ബെൻ ഫോക്സിനെ കൂട്ടുപിടിച്ച് ഒലി പോപ്പ് നടത്തിയ പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചത്. 278 പന്തുകളിൽ 196 റൺസെടുത്ത ഒലി പോപ്പാണ് മത്സരത്തിലെ താരം

Related Articles

Latest Articles