ഹരാരെ: 2015ൽ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലെ ട്വൻ്റി 20 മത്സരത്തിലായിരുന്നു സഞ്ജുവിന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം. ഏഴ് വർഷങ്ങൾക്കിപ്പുറം, ടീമിലെ സ്ഥാനം ചോദ്യം ചെയ്യുന്നവർക്ക് കൃത്യമായി മറുപടി നൽകുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. കുറഞ്ഞ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ, അമിത ആത്മവിശ്വാസം മൂലം മുൻനിര വിക്കറ്റുകൾ കൂട്ടത്തോടെ നഷ്ടപ്പെടുത്തി പതറി നിൽക്കുന്ന സന്ദർഭത്തിലാണ് പരിചയ സമ്പന്നനായ സഞ്ജു ക്രീസിൽ എത്തുന്നത്.
39 പന്തിൽ 3 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 43 റൺസുമായി സഞ്ജു ഇന്ത്യയ്‌ക്ക് മത്സര വിജയവും ഒപ്പം പരമ്പര വിജയവും സമ്മാനിച്ചു. മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ ശൈലിയിൽ പടുകൂറ്റൻ സിക്സർ പായിച്ചായിരുന്നു സഞ്ജു സാംസൺ മത്സരം ഫിനിഷ് ചെയ്തത്. സിംബാബ്‌വെയുടെ 161 റൺസ് പിന്തുടർന്ന ഇന്ത്യ 25.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി.
വിക്കറ്റിന് പിന്നിലെ തകർപ്പൻ പ്രകടനത്തോടെയാണ് സഞ്ജു മത്സരം തുടങ്ങി വെച്ചത്. മുഹമ്മദ് സിറാജിന്റെ പന്തിൽ സിംബാബ്‌വെ ഓപ്പണർ കൈതാനോയെ ഗംഭീരമായ ഡൈവിലൂടെ ക്യാച്ച് ചെയ്ത് സഞ്ജു പുറത്താക്കി. തുടർന്ന് ഇന്നസൻ്റ് കൈയ, മാധവീർ എന്നിവരെയും സഞ്ജു ക്യാച്ചുകളിലൂടെ പുറത്താക്കി. വാലറ്റക്കാരൻ ന്യോച്ചിയുടെ റൺ ഔട്ടിലും സഞ്ജുവിന്റെ കൈയ്യൊപ്പ് പതിഞ്ഞു.