ദില്ലി: റെയില്‍വേ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിറ്റ് ധനസമാഹരണം നടത്താന്‍ ഉദ്ദേശിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളെ തള്ളി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് . കമ്പനി ഇത് പഠിക്കാന്‍ കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട്. ഈ കണ്‍സള്‍ട്ടന്‍സിയുടെ സഹായത്തോടെയാണ് കമ്പനിയും സർക്കാരും ചേർന്ന് യാത്രക്കാരുടെ ഡാറ്റ നിയന്ത്രിക്കുന്നത്. കോർപ്പറേഷൻ യാത്രക്കാരുടെ ഡാറ്റ വിൽക്കുന്നില്ലെന്നും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു മുതിർന്ന ഐആർടിസി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഐആർസിടിസിയും ഇന്ത്യൻ റെയിൽവേയും സമീപഭാവിയിൽ പിന്തുടരാൻ ആഗ്രഹിക്കുന്ന പുതിയ വാണിജ്യ സംരംഭങ്ങൾക്കായുള്ള ശുപാർശകൾ ഈ വിദഗ്ധരാണ് നൽകുന്നത്.ഒരു വാണിജ്യ സ്ഥാപനമെന്ന നിലയിൽ പുതിയ ബിസിനസ്സ് മേഖലകളിലെ അവസരങ്ങൾക്കായി നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലികൾ കൂടുതൽ പ്രൊഫഷണലായി നിർവഹിക്കുന്നതിനും നിക്ഷേപകരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി മികച്ച ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡർ ഐആർടിസി പ്രഖ്യാപിച്ചിരുന്നു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഐആർസിടിസിക്ക് 1,000 കോടി രൂപ വരെ വരുമാനം ലഭ്യമാക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യൻ റെയിൽവേയുടെ ആപ്പുകളിൽ നിന്നുള്ള ഏതെങ്കിലും വെണ്ടർ സംബന്ധമായ ഡാറ്റയും, യാത്രക്കാർ, ചരക്ക്, പാഴ്സൽ ബിസിനസ്സ് എന്നിവയുടെ സ്ഥിതിവിവരക്കണക്കുകളും വിശദമായി പഠിക്കാൻ കൺസൾട്ടന്റിനോട് കമ്പനി ആവശ്യപ്പെടും.