Friday, May 10, 2024
spot_img

‘നിങ്ങളുടെ സേവനവും ജീവത്യാഗവും ഭാരതം എല്ലായ്‌പ്പോഴും ഓർക്കും’; പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം രാജ്യം എല്ലായ്‌പ്പോഴും ഒർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹം പ്രണാമം അർപ്പിച്ചത്.
‘പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് പ്രണാമം. സൈനികരുടെ സേവനവും ജീവത്യാഗവും രാജ്യം എല്ലായ്‌പ്പോഴും ഓർക്കും’- പ്രധാനമന്ത്രി പറഞ്ഞു.

2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്‌ക്ക് സമീപമായിരുന്നു ആക്രമണം.

2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍. തിരിച്ചറിയാനാകാത്ത വിധം വാഹനം ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നു. ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്. ആക്രണത്തിന് തൊട്ടു മുന്‍പ് ചിത്രീകരിച്ച വീഡിയോയും പിന്നീട് ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന പുറത്തു വിട്ടിരുന്നു.

എകെ 47 നുമായി നില്‍ക്കുന്ന ചാവേറിനെ വീഡിയോയില്‍ ദൃശ്യമായിരുന്നു. വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള ധീരസൈനികരുടെ വീരമൃത്യു ഇന്നും ഒരു വിങ്ങലായി ഓരോ ഭാരതീയരുടേയും മനസില്‍ അവശേഷിക്കുന്നുണ്ട്. എന്നാൽ ഭാരത പുത്രമാരുടെ വീരമൃത്യുവിന് ഇന്ത്യ പാകിസ്ഥാന് നല്‍കിയ മറുപടിയായിരുന്നു ബാലാക്കോട്ട്. എന്തിനും കരുത്തുള്ള രാജ്യമാണ് ഇന്ത്യയെന്ന് പാകിസ്ഥാന് ബോധ്യപ്പെടുത്തിയത് ബാലാക്കോട്ട് വ്യോമാക്രമണത്തിലൂടെയായിരുന്നു. ഭീകര നേതാക്കളടക്കം നിരവധി ഭീകരര്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടൊപ്പം നിരവധി ഭീകര ക്യാമ്പുകളാണ് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ തകര്‍ന്നടിഞ്ഞത്.

Related Articles

Latest Articles