ദില്ലി: രാജ്യത്ത് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രം കൈമാറി. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരുന്ന പൗരന്മാരിലൂടെ ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ഡിസംബർ 30,31 ജനുവരി ഒന്ന് തീയതികളിൽ നിയന്ത്രണം വേണമെന്നാണ് ആവശ്യം. ഏത് തരത്തിലുള്ള നിയന്ത്രണം വേണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നര മാസമായി രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. യൂറോപ്പിലും അമേരിക്കയിലും കോവിഡ് 19 കേസുകളുടെ പെട്ടന്നുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോള്‍ സമഗ്രമായ മുന്‍കരുതലും നിയന്ത്രണങ്ങളും കര്‍ശനമായ നിരീക്ഷണവും നമ്മുടെ രാജ്യത്തിനുള്ളില്‍ നടത്തേണ്ടതുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്തര്‍സംസ്ഥാന യാത്രകള്‍ക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.