ശ്രീനഗർ: കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട തുടരുന്നു. ജമ്മുകശ്മീരിലെ ഹസ്സൻപോര ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു (Terrorist Killed In Kashmir). ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശം സുരക്ഷസേന വളഞ്ഞിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
അതോടൊപ്പം ഭീകരരെ വധിച്ച ശേഷം പ്രദേശത്ത് സുരക്ഷാ സേന നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഇതിനുപിന്നാലെ പ്രദേശത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞദിവസം ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്ന് ജെയ് ഷെ മുഹമ്മദ് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണെന്നാണ് വിവരം. പുൽവാമ ജില്ലയിലെ ചാന്ദ്ഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിരുന്നു.