ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ അപ്പാർട്‌മെന്റിലുണ്ടായ വൻ തീപിടുത്തത്തിൽ (Massive Fire At New York Building) ഒൻപത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു. സംഭവത്തിൽ 60 ഓളം പേർക്ക് പരിക്കേറ്റു. അതേസമയം 30 ഓളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ബ്രോൻക്‌സിലെ 19 നിലകളുള്ള അപ്പാർട്‌മെന്റിൽ തീ പടർന്നു പിടിക്കുകയായിരുന്നു. ഇരുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീയണച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ രാത്രിയാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. കെട്ടിടത്തിൽ ഉണ്ടായിരുന്ന തകരാറിലായ ഇലക്രിക് സ്‌പേസ് ഹീറ്ററാണ് തീപിടുത്തത്തിന് കാരണമെന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്‌മെന്റ് കമ്മീഷണർ ഡാനിയൽ നിഗ്രോ പറഞ്ഞു.
ഒരു അപ്പാർട്‌മെന്റിലെ കിടപ്പുമുറിയിൽ ഉണ്ടായിരുന്നതായിരുന്നു ഈ ഹീറ്റർ. അതിവേഗത്തിൽ ഇതിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് മേയർ എറിക് ആഡംസ് പറഞ്ഞു. അതേസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.