ദില്ലി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിലുള്ള ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമിറാബ്ദുള്ളാഹിയാനുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രസ്താവന.
പിടിച്ചെടുത്ത കപ്പലിൻ്റെ വിശദാംശങ്ങൾ പിന്തുടരുകയാണെന്നും ഉടൻ തന്നെ ഇന്ത്യൻ സർക്കാരിൻ്റെ പ്രതിനിധികൾക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനാകുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യക്കാരുടെ മോചനത്തിനായി ഭാരതം ഇറാനുമായി ബന്ധപ്പെട്ടിരുന്നു. ഇസ്രായേലും ഇറാനും തമ്മി
ലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കർ ആഹ്വാനം ചെയ്തു.
ശനിയാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥതയിലുള്ള എംഎസ്‌സി ഏരീസ് ചരക്കുക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഓഫറാണ് സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥൻ. നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്. കപ്പൽ നിലവിൽ ഇറാൻ സമുദ്രപരിധിയിലാണുള്ളത്.