ദില്ലി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 3 ദശലക്ഷം ബാരൽ ക്രൂഡ് ഇറക്കുമതി ചെയ്യാൻ റഷ്യൻ (Russia) എണ്ണ കമ്പനിയുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ട്. യുദ്ധത്തിന്റെ പശ്ചാതലത്തില് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കുറഞ്ഞ നിരക്കില് ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ലഭിക്കുക.
ഇന്ത്യയുടെ നിയമാനുസൃതമായ ഊർജ ഇടപാടുകൾ രാഷ്ട്രീയവൽക്കരിക്കരുതെന്നും, എണ്ണയിൽ സ്വയം പര്യാപ്തത നേടിയ രാജ്യങ്ങൾക്കോ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കോ നിയന്ത്രിത വ്യാപാരത്തെ വിശ്വസനീയമായി വാദിക്കാൻ കഴിയില്ലെന്നും സർക്കാർ വൃത്തങ്ങൾ ഇന്നലെ പറഞ്ഞിരുന്നു.
റഷ്യയില്‍ നിന്ന് യുഎസിലേക്കുള്ള എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ത്തിയെങ്കിലും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങള്‍ക്ക് വിലക്കില്ല. യുഎസിന്റെ നാറ്റോ സഖ്യകക്ഷികള്‍ റഷ്യന്‍ ഗ്യാസും പെട്രോളിയവും ഇറക്കുമതി ചെയ്യുന്നത് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ നിലപാട്.