ജയ്പൂര്‍ : ഇന്ത്യയിലും അതിവേഗ തീവണ്ടികളുടെ പരീക്ഷണ ട്രാക്ക് ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് റിപ്പോർട്ട്. 819.90 കോടി രൂപയോളം ചെലവിട്ടാണ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് നിര്‍മിക്കുന്നത്.
ദിദ്വാന ജില്ലയിലെ നാവന്‍ പട്ടണത്തിലാണ് ട്രാക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ജോധ്പൂര്‍ ഡിവിഷന്റെ കീഴിലെ ഗുധതതന മിത്രി മുതല്‍ നോര്‍ത്ത് നവാന്‍ റെയില്‍വേ സ്റ്റേഷന്‍ വരെ 60 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാക്കിന്റെ നിര്‍മ്മാണമെന്ന് സിആര്‍പിഒ ക്യാപ്റ്റന്‍ ശശി കിരണ്‍ വ്യക്തമാക്കി. അതിവേഗ ടെസ്റ്റ് ട്രാക്ക് അമേരിക്ക, ഓസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലെ ട്രാക്കുകള്‍ക്ക് സമാനമായാണ് ഇന്ത്യയിലും നിര്‍മ്മിക്കുന്നത്. ട്രാക്ക് യാഥാര്‍ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന സമഗ്രമായ പരിശോധനാ സംവിധാനമുള്ള രാജ്യമാകും ഇന്ത്യ.
റെയില്‍വേ ടെസ്റ്റ് ട്രാക്കിന്റെ നിര്‍മ്മാാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായാണ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 25 കിലോമീറ്റാറാണ് നിര്‍മ്മിക്കുന്നത്. അതിന്റെ പകുതിയോളം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ വര്‍ക്ക് ഷോപ്പുകള്‍, ലബോറട്ടറികള്‍, താമസസ്ഥലങ്ങള്‍, എന്നിവ നിര്‍മ്മിക്കാനും റെയില്‍വേ പദ്ധതിയിടുന്നുണ്ട്. റെയില്‍വേയുടെ ഈ ലോകോത്തര ടെസ്റ്റ് ട്രാക്കില്‍ നിരവധി തരം പുതിയ പരീക്ഷണങ്ങള്‍ നടത്തും. ഹൈ സ്പീഡ്, വന്ദേ ഭാരത്, റെഗുലര്‍ ട്രെയിനുകള്‍ എന്നിവയുടെ പരീക്ഷണങ്ങളും ഇതില്‍ ഉണ്ടാകും.