ദില്ലി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ. 423 പോസിറ്റീവ് കേസുകളാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 266 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണ്.
അതേസമയം, 70 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കർണാടകയിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ, രാജ്യത്തെ ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 3,420 ആയി. കഴിഞ്ഞ നാല് ആഴ്‌ചകൾക്കുള്ളിൽ തന്നെ കോവിഡ് കേസുകളിൽ 52 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവിൽ 850000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നിലവിലെ സാഹചര്യമനുസരിച്ച്, കോവിഡിന്റെ ജെ.എൻ1 അപകടസാധ്യത കുറവാണ്. എന്നാൽ, ശൈത്യകാലം ആരംഭിക്കുന്നതോടെ, ഇതിനോടൊപ്പം, പല രാജ്യങ്ങളിലും ശ്വാസകോശ സംബന്ധമായ അണുബാധകളും വർദ്ധിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. കൂടാതെ, ഇൻഫ്ലുവൻസ, ന്യൂമോണിയ എന്നിവയും വർദ്ധിച്ചുവരികയാണ്. അതിനാൽ തന്നെ, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, ശ്വസന മര്യാദകൾ പാലിക്കുക, പതിവായി കൈകൾ വൃത്തിയാക്കുക എന്നിങ്ങനെയുള്ള മുൻകരുതലുകൾ പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.