ഇൻഡൊനേഷ്യ- സുലവേസി ദ്വീപിലെ ഒരു നിക്കൽ പ്ലാൻ്റിലുണ്ടായ സ്ഫോടനത്തിൽ 13 തൊഴിലാളികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട എട്ട് പേർ ഇൻഡൊനേഷ്യക്കാരും അഞ്ച് പേർ ചൈനക്കാരുമാണ്. ചൈനയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പ്രൻ്റിലാണ് സ്ഫോടനം നടന്നത്. സ്റ്റെയിൻലെസ് സ്റ്റീലും കാർബൺ സ്റ്റീലും നിർമ്മിക്കുന്ന കമ്പനിയാണിത്.
അറ്റകുറ്റപ്പണികൾക്കിടെ ഓക്സിജൻ ടാങ്കുകൾക്ക് തീപിടിക്കുകയും തുടർന്ന് സ്ഫോടനം ഉണ്ടാവുകയുമായിരുന്നെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
ഇലക്ട്രിക് കാർ ബാറ്ററികളിലും സ്റ്റെയിൻലെസ് സ്റ്റീലിലും ഉപയോഗിക്കുന്ന നിക്കലിൻ്റെ ലോകത്തിലെ ഏറ്റവും മികച്ച നിർമ്മാതാവാണ് ഇൻഡൊനേഷ്യ. സമീപത്ത് മറ്റ് നിരവധി ഓക്സിജൻ ടാങ്കുകൾക്കും തീപടർന്നത് സ്ഫോടനത്തിൻ്റെ വ്യാപ്തി കൂട്ടിയതായി ഇൻഡൊനേഷ്യ മൊറോവാലി ഇൻഡസ്ട്രിയൽ പാർക്ക് വക്താവ് പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷമാണ് തീ അണച്ചത്.
പരിക്കേറ്റവരിൽ പകുതിയോളം വിദേശ തൊഴിലാളികളാണെന്നും അവരിൽ 17 പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും മൊറോവാലി ജില്ലാ മേധാവി റച്ച്മാൻസ്യ ഇസ്മായിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2020-ൽ സംസ്‌കരിക്കാത്ത അയിരിൻ്റെ കയറ്റുമതി സർക്കാർ നിരോധിക്കുകയും നിരവധി ഖനന സൗകര്യങ്ങൾ ഇന്തോനേഷ്യയുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തതിന് ശേഷം കോടിക്കണക്കിന് ഡോളർ വിദേശ നിക്ഷേപം രാജ്യത്തേക്ക് ഒഴുകി. ഉൽപ്പാദന കുതിച്ചുചാട്ടത്തോടെ, അടുത്തിടെ നിരവധി ഫാക്ടറി അപകടങ്ങൾ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്.
ചൈനീസ് കമ്പനികൾ ധനസഹായം നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.