പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. തൂവ്വ ഊരിൽ ഒന്നരമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വള്ളി-രാജേന്ദ്രൻ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
അട്ടപ്പാടിയിൽ ഇതിനു മുൻപുണ്ടായ നവജാത ശിശു മരണങ്ങങ്ങളുടെ പ്രധാനകാരണം പോഷകക്കുറവ് മൂലമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ആഴ്ചയിലെ രണ്ടാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷത്തെ ആകെ നവജാത ശിശു മരണം 9 ആയി.
അതേസമയം ഈയാഴ്ച ഇതിന് മുൻപ് മരിച്ച നവജാത ശിശുവിന്റെ അമ്മ ഇന്ന് രാവിലെ മരിച്ചിരുന്നു. അട്ടപ്പാടി കുറവൻ കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസിയാണ് മരിച്ചത്. അരിവാൾ രോഗ ബാധിതയായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇവരുടെ നവജാത ശിശു തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. പ്രസവത്തോടെ തുളസിയെയും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അബോധാവസ്ഥയിലായ യുവതി ഇന്ന് രാവിലെ ഏഴിനാണ് മരിച്ചത്.