കുതിരാൻ പാലത്തിന് മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. അഞ്ച് പേരുടെ നില ഗുരുതരം. ബംഗളുരുവിൽനിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇന്നോവ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ട്രെയിലർ ലോറിയുടെ മുൻഭാഗത്ത് നിന്നും ഇന്നോവ വലിച്ചെടുത്തത്.
രണ്ടു സ്ത്രീകളും നാല് പുരുഷന്മാരും അടക്കം കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ട് പേരെ തൃശൂർ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷനാണ് മരിച്ചത്.
കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശൂർ-പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്. ഇതിനിടയിൽ ഇന്നോവ വാഹനം ഓടിച്ച ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.