അമേരിക്കയിൽ കൊവിഡിനെതിരായ ഫൈസർ വാക്സിൻ സ്വീകരിച്ച നാല് ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി. മുഖത്തെ പേശികൾ താത്ക്കാലികമായി തളർന്നു പോകുന്ന രോഗമാണ് ബെൽസ് പാൽസി. ബ്രിട്ടനിൽ വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് അലർജി പ്രശ്നങ്ങളും മറ്റും റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് ഫൈസർ വാക്സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും കർശന മുന്നറിയിപ്പ് നൽകി.
ഫൈസർ വാക്സിൻ മൂലം ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് യുഎസ് എഫ്ഡിഎ പ്രതിനിധികൾ പറഞ്ഞു. വാക്‌സിനിലെ പാർശ്വഫലങ്ങൾ ഡോക്ടർമാർ കൃത്യമായി നിരീക്ഷിക്കണം. ഇത് എത്രപേരെ ബാധിക്കാനിടയുണ്ടെന്ന് കൃത്യമായി മനസിലാക്കണമെന്നും എഫ്ഡിഎ പ്രതിനിധികൾ പറഞ്ഞു.
ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച രണ്ട് ആരോഗ്യ പ്രവർത്തകർക്ക് അലർജിക്ക് പുറമേ ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. രണ്ട് പേരും അലർജി പ്രശ്നങ്ങൾ ഉള്ളവരാണ്. ഇതിനെ തുടർന്ന് സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കൊവിഡ് വാക്സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ നിർദേശിച്ചു.