ദില്ലി: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. തീവെപ്പ് തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ ജൂൺ 10 വരെ നീട്ടിയതായി സംസ്ഥാന ഹോം കമ്മീഷണർ എച്ച്. ഗ്യാൻ പ്രകാശ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മണിപ്പൂരിലെ ചില ഭാഗങ്ങളിൽ തീവെപ്പ് നടന്നതായി ഡി.ജി.പി പറഞ്ഞിരുന്നു.
ഇതിനിടെ, മേയ് മൂന്നു മുതൽ മണിപ്പൂരിൽ തുടരുന്ന ഇൻറർനെറ്റ് വിലക്ക് നീക്കാൻ സുപ്രീംകോടതിയിൽ ഹർജി. മണിപ്പൂർ ഹൈകോടതി അഭിഭാഷകൻ ചോങ്താം വിക്ടർ സിങ്, വ്യവസായി മേയെങ്ബാം ജെയിംസ് എന്നിവരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയത്. അനുചിതമായ തോതിലുള്ള ഈ ഇന്റർനെറ്റ് വിലക്ക് ഭരണഘടനയുടെ 19(1) അനുച്ഛേദം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും 19(1))(ജി) പ്രകാരം വ്യാപാരത്തിനും വ്യവസായത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ബോധിപ്പിച്ചു.
ഇന്റർനെറ്റ് വിലക്ക് വരുത്തിയ സാമ്പത്തിക, മാനുഷിക, സാമൂഹിക, മനഃശാസ്ത്ര പ്രത്യാഘാതങ്ങൾ ഇരുവരും ഹർജിയിൽ ചൂണ്ടിക്കാട്ടി. മക്കളെ സ്കൂളിലയക്കാനോ ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കാനോ കക്ഷികളിൽനിന്ന് പണം സ്വീകരിക്കാനോ ശമ്പളം കൊടുക്കാനോ ഇ-മെയിലും വാട്സ്ആപ്പും വഴി ആശയവിനിമയം നടത്താനോ ഇതുമൂലം കഴിയുന്നില്ലെന്നും ഹർജിയിലുണ്ട്.