വരാനിരിക്കുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം നാളെ. കൊച്ചിയിലാണ് ഐപിഎല്ലിന്റെ മിനി ലേലം നടക്കുക. ആദ്യമായാണ് കൊച്ചിയിൽ ഐ പി എൽ താരലേലം അരങ്ങേറുന്നത്. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക ഇത്തവണ അത് 95 കോടിയായി വർദ്ധിക്കും.
നിലവിൽ പഞ്ചാബ് കിംഗ്സിനാണ് ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55 കോടി രൂപ), രാജസ്ഥാൻ റോയൽസ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ബാക്കിയുള്ള തുക. ഈ തുകയ്ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികൾക്ക് ചെലവാക്കാം. ലക്നൗ സൂപ്പർ ജയൻ്റ്സിന് നിലവിൽ തുകയൊന്നും ബാക്കിയില്ല.
ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്‌സും സാം കറനും ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവരാണ് ലേലത്തിൽ നേട്ടമുണ്ടാക്കുക എന്നാണ് കണക്കുകൂട്ടൽ. ഇവരുടെ അടിസ്ഥാന വില 2 കോടി രൂപയാണ് . കഴിഞ്ഞ ടി-20 ലോകകപ്പിൽ പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കറന് വേണ്ടി കടുത്ത മത്സരം നടക്കുമെന്നാണ് കരുതുന്നത്.
ആകെ 991 പേരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 714 ഇന്ത്യൻ താരങ്ങളും 277 വിദേശ താരങ്ങളുമാണുള്ളത്. ഇവരിൽ ലേലത്തിനെത്തുക ഐപിഎൽ ഫ്രാഞ്ചൈസികൾ ചേർന്ന് ഫൈനലൈസ് ചെയ്ത താരങ്ങളാവും. ഫ്രാഞ്ചൈസികൾ ഈ പട്ടിക ഡിസംബർ 9ന് മുൻപ് കൈമാറണം. ആകെ 87 താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് വാങ്ങാം എന്നാൽ ഇതിൽ 30 പേർ വിദേശതാരങ്ങളാവാം. ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.