പതിനൊന്നാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ഓട്ടിസം ബാധിച്ച പെൺകുട്ടി. മെക്സിക്കോ സിറ്റിയിൽ നിന്നുള്ള അധാര പെരെസ് സാഞ്ചസാണ് 11-ാം വയസ്സിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത്. അതേസമയം, ആൽബർട്ട് ഐൻസ്റ്റീനെക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്ന ഐക്യുവാണ് അധാര പെരെസ് സാഞ്ചസിനുള്ളത്. അധാരയുടെ സ്വപ്നം നാസയുടെ ബഹിരാകാശ യാത്രികയാകുക എന്നതാണ്. ഓട്ടിസം ബാധിച്ചതിന്റെ പേരിൽ അധാര സ്‌കൂളിൽ അവഗണിക്കപ്പെട്ടിരുന്നു. അങ്ങനെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും അതിനെയെല്ലാം മറികടന്നാണ് അധാര ഇപ്പോൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
അധാരയുടെ മൂന്നാമത്തെ വയസിലാണ് ഓട്ടിസം ബാധിതയാണെന്ന് കണ്ടെത്തുന്നത്. സ്‌കൂളിൽ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും അവഗണനകൾ അധാരയ്ക്ക് നേരിടേണ്ടി വന്നു. അതിനാൽ അധാരയെ മൂന്ന് തവണ സ്‌കൂളുകൾ മാറ്റിച്ചേർക്കേണ്ടി വന്നു. അധാരയുടെ അമ്മ നയേലി സാഞ്ചസ് മകൾ സ്വയം ബീജഗണിതം പഠിക്കുന്നതും ആവർത്തനപ്പട്ടിക മനഃപാഠമാക്കിയതും ശ്രദ്ധിക്കുന്നതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. അതോടെ നയേലി സാഞ്ചസ് അധാരയെ തെറാപ്പിയിൽ ചേർത്തു. ഒടുവിൽ അധാരയെ സെന്റർ ഫോർ അറ്റൻഷൻ ടു ടാലന്റിലേക്ക് അയയ്ക്കുകയും അവിടെ വച്ചാണ് ആധാരയുടെ ഐക്യു 162 ആണെന്ന് സ്ഥിരീകരിക്കുന്നത്.