ടെഹ്റാൻ: തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആധിപത്യം അടിച്ചേൽപ്പിക്കാനുള്ള അമേരിക്കയുടെ ഏത് നീക്കവും പരാജയപ്പെടുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ . സമാധാന ചർച്ചകൾക്ക് തങ്ങൾ ഇപ്പോഴും തയ്യാറാണെങ്കിലും പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് പെസെഷ്കിയാൻ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ ഉപരോധം നിലനിൽക്കെത്തന്നെ ഉപരോധം ലംഘിച്ചുകൊണ്ട് ഇറാനിയൻ എണ്ണക്കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് പെസെഷ്കിയാന്റെ പ്രസ്താവന. ഹോർമുസ് കടലിടുക്കിൽ അമേരിക്ക തുടരുന്ന ഇടപെടലുകൾ നിലവിലുള്ള വെടിനിർത്തൽ കരാറിനെ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഏകദേശം 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ള സൂപ്പർടാങ്കർ അമേരിക്കൻ ഉപരോധം മറികടന്ന് ഇമാം ഖൊമേനി തുറമുഖത്തേക്ക് നീങ്ങുന്നത് മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ആറ് പ്രവിശ്യകളിൽ നിന്നായി വിദേശ ചാരശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 35 പേരെ ഇറാൻ അറസ്റ്റ് ചെയ്തു. ആയുധക്കടത്തുകാരും വിഘടനവാദി ഗ്രൂപ്പുകളിൽപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര സുരക്ഷ കർശനമാക്കുന്നതിനൊപ്പം വിദേശ ഭീഷണികളെ ചെറുക്കാനുള്ള നീക്കത്തിലാണ് ടെഹ്റാൻ.
ഇറാനുമായുള്ള ആയുധ ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ചൈന തള്ളിക്കളഞ്ഞു. ഇറാനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ രൂക്ഷമാക്കുന്ന രീതിയിലുള്ള ഇടപെടലുകൾ മേഖലയിലെ സമാധാനം നശിപ്പിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

