തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കരുവന്നൂര്‍ ബാങ്ക് ഇതിനോടകം നിക്ഷേപകര്‍ക്ക് 38.75 കോടി രൂപ തിരികെ നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാല്‍ വിദഗ്ധ ചികിത്സ തേടാന്‍ കഴിയാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കി. ജൂണ്‍ 28 ന് ബാങ്കിനെ സമീപിച്ചപ്പോഴാണ് പണം നല്‍കാന്‍ കഴിയാതിരുന്നത്. ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും വാസവന്‍ വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം മടക്കി നല്‍കുന്നതിനായി കേരളബാങ്കില്‍നിന്ന് അടിയന്തരമായി 25 കോടി ഓവര്‍ഡ്രാഫ്റ്റ് എടുക്കും. 10 കോടി റിസ്‌ക് ഫണ്ടായും ലഭ്യമാക്കും. സഹകരണമേഖലയെ തകര്‍ക്കാന്‍ ആസൂത്രിതമായ നടക്കുന്നതായും മന്ത്രി പറഞ്ഞു. ഓഡിറ്റ് ഡയറക്ടറേറ്റ് പുനഃസംഘടിപ്പിച്ചതായും സഹകരണമേഖലയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി സമഗ്രമായ നിയമഭേദഗതി വരുത്തുമെന്നും അതിന്റെ കരട് തയ്യാറായതായും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അത് പാസാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.