കൊച്ചി: ശ്രീലങ്ക സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തുന്ന റെയ്ഡുകളുടെ തുടർച്ചയായി ഐഎസ് അനുകൂലികളായ മൂന്നുപേരെ കൂടി കോയമ്പത്തൂര്‍പോലിസ് അറസ്റ്റുചെയ്തു.എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമദ് അസാറുദ്ദീന്‍ ഉള്‍പ്പെടെ ആറു പ്രതികളുമായും അടുത്ത ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികളും. ഇതോടെ ഒരാഴ്ചക്കിടെ ഐഎസ് ബന്ധത്തിന്റെ പേരില്‍ കോയമ്പത്തൂരില്‍നിന്ന് ഐഎസ് ബന്ധത്തില്അസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പത് ആയി.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ഉക്കടം അമ്പുനഗര്‍ ഷാജഹാന്‍, ഉക്കടം വിന്‍സന്റ് റോഡ് മുഹമദ് ഹുസൈന്‍, കരിമ്പുക്കട ഷേഖ് ശഫിയുല്ല എന്നിവരാണ് പ്രതികള്‍.
ഇവരുടെ വീടുകളില്‍ പോലിസ് നടത്തിയ റെയ്ഡിലും ഐഎസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോയമ്പത്തൂര്‍ പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി ആര്‍ ശക്തിവേല്‍ ജൂണ്‍ 28 വരെ റിമാന്‍ഡ് ചെയ്തു.
കോയമ്പത്തൂര്‍ ഉക്കടത്ത് നിന്ന് പിടികൂടിയ ഹിദാത്തുല്ലയെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. എന്‍ഐഎ കോടതി ഇയാളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേരള തമിഴ്‌നാട് കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎയ്ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് മൂന്നാം പ്രതിയായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും