രാജ്യത്ത് പിടിയിലായ ഏഴ് ഐഎസ് ഭീകരര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. തങ്ങളെ നിയന്ത്രിക്കുന്നവരുടെ നിര്‍ദേശപ്രകാരം ഇവര്‍ ആക്രമണങ്ങള്‍ക്കായി ഫണ്ട് സ്വരൂപിച്ചതായി കുറ്റപത്രത്തില്‍ പരാമർശിക്കുന്നു. രാജ്യത്താകെ അശാന്തിയും കലാപവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ സംഘം കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നിരവധി തവണ സന്ദര്‍ശിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തി.
പ്രതികള്‍ എല്ലാവരും വിദ്യാസമ്പന്നരും സാങ്കേതിക പരിജ്ഞാനമുള്ളവരുമാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ ഇവര്‍ പലതവണ കൂടിക്കാഴ്ച നടത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ രാസവസ്തുക്കൾ കോഡ് വാക്കുകൾ ഉപയോഗിച്ചാണ് ഇവർ വാങ്ങിയിരുന്നത്. സള്‍ഫ്യൂരിക്ക് ആസിഡിന് വിനിഗര്‍ എന്നും അസറ്റോണിന് റോസ് വാട്ടര്‍ എന്നും ഹൈഡ്രജന്‍ പെറോക്‌സൈഡിന് ഷര്‍ബത്ത് എന്നുമാണ് ഇവർ ഉപയോഗിച്ചത്. വിദേശത്തുള്ള വ്യക്തികളുമായി പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് ഭീകരര്‍ ആശയവിനിമയം നടത്തിയിരിന്നുവെന്നും എന്‍ഐഎ സമർപ്പിച്ച കുറ്റപത്രത്തില്‍ പരാമർശിക്കുന്നു.