ഇടത് സർക്കാർ തങ്ങളുടെ മുഖച്ഛായ മിനുക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന നവകേരള സദസ്, സർക്കാരിന്റെ ഉള്ള പ്രതിച്ഛായയ്ക്ക് കൂടി കളങ്കം വീഴ്ത്തുകയാണ്. കാരണം, ജനങ്ങളുടെ പ്രശ്നം കേൾക്കാൻ ജനങ്ങളിലേക്ക് എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും ഒരാളെ പോലും നേരിട്ട് കണ്ട് അപേക്ഷ വാങ്ങിയിട്ടില്ല. കൂടാതെ, നിരവധി ആക്ഷേപങ്ങളാണ് നവകേരള സദസിനെതിരെ ജനങ്ങളിൽ നിന്നും ഉയർന്നു വരുന്നത്. ഇപ്പോഴിതാ, ആംബുലൻസിനെ പോലും കടത്തി വിടാതെ ചീറി പാഞ്ഞു പോകുന്ന മുഖ്യന്റെയും പരിവാരങ്ങളുടെയും വാഹനങ്ങളുടെ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്.
മുഖ്യന്റെയും പരിവാരങ്ങളുടെയും വാഹനം കടന്നു പോകുന്നതിനാൽ ആംബുലൻസിനെ വരെ തടഞ്ഞു നിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്. ഒരു ജീവനുവേണ്ടി തുടിക്കുന്ന ആരോ ഒരാൾ ആംബുലൻസിലുണ്ട്. ആ ജീവനു പോലും വില കൽപ്പിക്കാതെയാണ് തമ്പ്രാൻ എഴുന്നള്ളുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന വിമർശനം. അതേസമയം, കേരളം ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒരു കോടിക്ക് മുകളിൽ വാഹനം വാങ്ങിയതിന് മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു…എല്ലാവരും കൂടി 20 കാറിൽ പോകുന്നതിനേക്കാൾ നല്ലതല്ലേ ഒരു ബസിൽ പോകുന്നതെന്നായിരുന്നു ഗതാഗത മന്ത്രി അന്ന് പറഞ്ഞത്. എന്നാൽ നവകേരള സദസിന് വേണ്ടി വാങ്ങിയ ബസിന്റെ മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളാണ് അകമ്പടിയായി പോകുന്നത്. ഇതാണോ ഗതാഗത മന്ത്രി പറഞ്ഞ ചെലവുചുരുക്കൽ മാതൃക എന്നാണ് ജനങ്ങൾ തന്നെ ചോദിക്കുന്നത്. കൂടാതെ, ആംബുലൻസിൽ ഉള്ള ആളുടെ ജീവനേക്കാൾ വലുതാണോ ഇടത് സർക്കാരിന്റെ നവകേരള സദാസെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്.