തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് അപകടസൂചനയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. രാജ്യത്ത് ടിപിആര്‍ 3.1 ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത് മൂന്നാം തരംഗത്തിനുള്ള സൂചനയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ അഞ്ചിലൊന്നും കേരളത്തിലെന്ന് റിപ്പോർട്ട് ഉണ്ട്. 10,000 ന് മുകളില്‍ പ്രതിദിന രോഗബാധിതരുള്ള ഏക സംസ്ഥാനവും കേരളമാണ്. സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം. എന്നാൽ കേരളത്തില്‍ ചൊവ്വാഴ്ച 14,000ൽ ഏറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ആകെ നാലര ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒരു ലക്ഷവും കേരളത്തിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. മറ്റ് സംസ്ഥാനങ്ങളുമായി ഒരാഴ്ചത്തെ ശരാശരി രോഗികളുടെ എണ്ണം താരതമ്യം ചെയ്താലും കേരളമാണ് രോഗികളുടെ എണ്ണത്തിൽ നമ്പർ വണ്‍. 12,109 ആണ് കേരളത്തിന്റെ ഒരാഴ്ചത്തെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ഇത് 8,767ഉം തമിഴ്‌നാട്ടില്‍ 4,189ഉം ആണ്.
രാജ്യത്ത് കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറയുമ്പോഴും കേരളത്തിന് രോഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നന്തന് സത്യം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ജനങ്ങള്‍ വീണ്ടും പുറത്തിറങ്ങി. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
റൂം ക്വാറന്റീന്‍ പാലിക്കുന്നതില്‍ കടുത്ത വീഴ്ചയാണ് മലയാളികൾ വരുത്തുന്നത് എന്നാണ് റിപ്പോർട്ട്. രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുമ്പോഴും വൈറസ് ബാധിക്കുന്നവരെ വീടുകളില്‍നിന്ന് മാറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നൽകുന്ന മുന്നറിയിപ്പ്.