എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെ പരിഹസിച്ച് ബിജെപി സ്ഥാനാർത്ഥി മാധവി ലത. അസദ്ദുദ്ദീൻ ഒവൈസിക്ക് വധഭീഷണി ഉണ്ടെന്ന അവകാശവാദത്തിനെതിരെയാണ് മാധവി ലതയുടെ പരിഹാസം. ആരാണ് ഒവൈസിക്ക് നേരെ വധഭീഷണി മുഴക്കുന്നത് ? ഐഎസിലെ ആളുകളുമായി അടുത്തബന്ധമുള്ളയാളാണ് വധഭീഷണിയുണ്ടെന്ന് പറയുന്നതെന്നാണ് മാധവി ലതയുടെ പരിഹാസം.
സമാജ് വാദി പാർട്ടിയുടെ മുൻ എംഎൽഎയായിരുന്ന അന്തരിച്ച മുഖ്താർ അൻസാരിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിന് ശേഷമായിരുന്നു തനിക്ക് നേരെ വധഭീഷണിയുണ്ടായതായി അസദുദ്ദീൻ ഒവൈസി ആരോപിച്ചത്. മാർച്ച് 28ന് ഹൃദയാഘാതത്തെ തുടർന്നാണ് മുഖ്താർ അൻസാരി മരിച്ചത്.
രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി അതാണ്. അവർക്ക് അനുകൂലമായ ഒരു അവസ്ഥ അവർ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ അത്ര എളുപ്പത്തിൽ പോകാൻ ഉദ്ദേശിക്കുന്നില്ല. വിധിയുള്ളിടത്തോളം ഞങ്ങൾ ജീവിക്കും. ആരും ഇവിടെ എന്നേക്കുമായി ജീവിക്കില്ല. ചിലർ പരസ്യമായി ഇത്തരം ഭീഷണികൾ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നായിരുന്നു ഇതിനുപിന്നാലെ അസദുദ്ദീൻ ഒവൈസി പ്രതികരിച്ചത്.