തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയ നടന്‍ വിനായകന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പോലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും ഉമ തോമസ് വിമര്‍ശിച്ചു. പാർട്ടി ബന്ധമുണ്ടെങ്കിൽ പോലീസിടപെടൽ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് നടൻ വിനായകൻ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് പോലീസ് അറസ്റ്റ്
ചെയ്തത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലായിരുന്നു നടന്റെ പരാക്രമം നടന്നത്.