മുസ്ലിംപള്ളികൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു | MASJID
ഫ്രാൻസിൽ മുസ്ലിംപള്ളികൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ (Emmanuel Macron) രംഗത്തെത്തിയിരിക്കുകയാണ്. 2021 അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികള്‍ കൂടി അടച്ചു പൂട്ടും. വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി അറിയിച്ചു. പള്ളി അധികൃതരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ഇദ്ദേഹം അറിയിച്ചു. രാജ്യത്തെ പള്ളികളില്‍ 92 എണ്ണം ഇതുവരെ അടച്ചു പൂട്ടിയിട്ടുണ്ട്. ഫ്രാന്‍സില്‍ താമസാനുമതിയും പഴയ പോലെ വിദേശികള്‍ക്ക് ലഭ്യമല്ല.
2020 സെപ്റ്റംബർ മുതല്‍ ഇതുവരെ 36000 വിദേശികളുടെ താമസാനുമതി പിന്‍വലിക്കുകയും ചെയ്തു. രാജ്യത്തെ സുരക്ഷയ്ക്ക് ഈ വ്യക്തികള്‍ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പള്ളികള്‍, മുസ്ലിം സംഘടനകളുടെ ഓഫീസുകള്‍ തുടങ്ങിയിടങ്ങളില്‍ നിരന്തരം പരിശോധന നടത്തി വരികയാണ്.
രാജ്യത്ത് തുടരെ വര്‍ഗീയ കൊലപാതകങ്ങളും, സംഘര്‍ഷങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ മുസ്ലിം സംഘടനകള്‍ക്കെതിരെ ഫ്രഞ്ച് സര്‍ക്കാര്‍ നിരന്തര നടപടികള്‍ എടുക്കുന്നത്. മതനിന്ദ ആരോപിച്ച് അടുത്തിടെ ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം രാജ്യത്ത് മുസ്ലിം വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ട്. ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണ്‍ ക്ലാസ് മുറിയില്‍ കാണിച്ചതിന്റെ പേരില്‍ 2020 ഒക്ടോബര്‍ 16 നാണ് ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.