സിംഗപ്പൂർ: 30 ഗ്രാം ഹെറോയിനുമായി യുവതിയെ പിടികൂടിയതിന് പിന്നാലെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂർ. 45കാരിയായ സരിദേവി ജമാനിയെയാണ് വെള്ളിയാഴ്ച വധശിക്ഷക്ക് വിധേയയാക്കുക. 2018ൽ ആണ് 30 ഗ്രാം ഹെറോയിനുമായി യുവതിയെ പിടികൂടുന്നത്. മയക്കുമരുന്നിനെതിരെ കടുത്ത നിയമം നിലവിലുള്ള രാജ്യമാണ് സിംഗപ്പൂർ. മയക്കുമരുന്ന് ഇടപാടിന് കനത്ത ശിക്ഷയാണ് സിംഗപ്പൂരിൽ നിലനിൽക്കുന്നത്. 15 ഗ്രാമിൽ കൂടുതൽ ഹെറോയിനുമായോ 500 ഗ്രാമിൽ കൂടുതൽ കഞ്ചാവുമായോ പിടികൂടിയാൽ വധശിക്ഷയാണ് ലഭിക്കുക.
സരിദേവിയുടെ വധശിക്ഷ നടപ്പാക്കരുതെന്നും ചെറുകിട മയക്കുമരുന്ന് കടത്തുകാർ അവരുടെ സാഹചര്യങ്ങൾ കാരണമാണ് ഇതിലേക്ക് എത്തിപ്പെടുന്നതെന്നും ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. വധശിക്ഷയല്ല ഇത്തരക്കാർക്ക് ശരിയായ ജീവിതത്തിലേക്ക് വരാനുള്ള സഹായമാണ് സർക്കാർ നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.