ഇറ്റലി -അമൃത്സർ എയർ ഇന്ത്യ വിമാനത്തിലെത്തിയ 125 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി.കെ.സേത്ത് അറിയിച്ചു. വിമാനത്തില്‍ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരേയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 90928 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 325 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2630 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 797 രോഗികളാണ് ഉള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ദല്‍ഹിയാണ്. ഇവിടെ 465 പേര്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്. 234 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഡൽഹി, കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആരംഭിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

