ഇസ്‌ലാമാബാദ് : ദുരൂഹതയുയർത്തിക്കൊണ്ട് ചൈനയിലെ ശത കോടീശ്വരനും പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സഹസ്ഥാപകനുമായ ജാക്ക് മായുടെ അപ്രതീക്ഷിത പാക് സന്ദർശനം. ജൂൺ 29 നാണ് യാതൊരു അറിയിപ്പുമില്ലാതെ ജാക്ക് മാ യുടെ സ്വകാര്യ ജെറ്റ് ലാഹോറിൽ ലാൻഡ് ചെയ്തത്. പാക് മാദ്ധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സന്ദർശനവേളയിൽ പാക് സർക്കാർ ഉദ്യോഗസ്ഥരയോ മാദ്ധ്യമ പ്രവർത്തകരെയോ ജാക്ക് മാ കണ്ടിട്ടില്ലെന്നാണ് വിവരം. സ്വകാര്യ സ്ഥലത്ത് താമസിച്ച അദ്ദേഹം പിറ്റേന്നാണ് മടങ്ങിയത്. ആരെയും അറിയിക്കാതെയും പാക് അധികൃതരെ കാണാതെയും ലോകത്തിലെ തന്നെ പ്രമുഖ ബിസിനസുകാരിലൊരാൾ എന്തിനാണ് പെട്ടെന്നൊരു ദിനം ലാഹോറിൽ എത്തിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അഞ്ച് ചൈനീസ് പൗരന്മാർ, ഒരു ഡാനിഷ് പൗരൻ, ഒരു യുഎസ് പൗരൻ എന്നിവരടങ്ങുന്ന ഏഴു ബിസിനസുകാരുടെ പ്രതിനിധി സംഘവും മായ്‌ക്കൊപ്പമുണ്ടായിരുന്നു. ഹോങ്കോങ്ങിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ നേപ്പാൾ വഴിയാണ് ഇവർ പാകിസ്ഥാനിലേക്ക് കടന്നത്. ജാക്ക് മായും സംഘവും പാകിസ്ഥാനിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽ സന്ദർശനവും പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ചകളും നടത്തിയെന്ന് റിപ്പോർട്ടുകളിലുണ്ടെങ്കിലും ഇവയിൽ സ്ഥിരീകരണമില്ല. മായുടെ സന്ദർശനത്തെക്കുറിച്ചു പാകിസ്ഥാനിലെ ചൈനീസ് എംബസിക്ക് പോലും അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.