ശ്രീനഗർ: ജമ്മുവിൽ ഇന്ത്യൻ സൈന്യത്തിന്റെ സമയോചിതമായ ഇടപെടൽ കാരണം വൻ ഭീകരാക്രമണ പദ്ധതി ഒഴിവായി. പ്രഷര്‍ കുക്കറിനുള്ളില്‍ ഘടിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇത് നിര്‍വീര്യമാക്കിയതോടെ വന്‍ ദുരന്തം ഒഴിവായി. ഇന്ത്യന്‍ സൈന്യത്തിന്റെ 44 രാഷ്‌ട്രീയ റൈഫിള്‍സും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുക്കറില്‍ ഘടിപ്പിച്ച നിലയില്‍ ഐഇഡി കണ്ടെടുത്തത്.
ട്രക്ക്,ടാക്‌സി ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അവരുടെ വാഹനങ്ങള്‍ നിരന്തരം പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. സ്റ്റിക്കി ബോംബാക്രമണങ്ങളെ തടയുന്നതിനാണ് സുരക്ഷാ സേന ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം റംബാന്‍ ജില്ലയില്‍ മിനി ബസില്‍ നിന്നും പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഐഇഡി കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ബോംബ് നിര്‍വീര്യ സ്‌ക്വാഡ് സംഘമെത്തി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയിരുന്നു.