ശ്രീനഗർ: ജമ്മുകശ്മീരിലെ വീടിനുള്ളിൽ നിന്നും സ്‌ഫോടകവസ്തു ശേഖരവും പണവും കണ്ടെത്തി.20 കിലോയോളം വരുന്ന സ്‌ഫോടക വസ്തു ശേഖരവും 1,20,000 രൂപയുമാണ് കണ്ടെത്തിയത്.മാലിപേത്തിലെ ഒരു വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. സൈന്യവും ജമ്മുകശ്മീർ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്‌ഫോടക വസ്തുവും പണവും പിടിച്ചെടുത്തിരിക്കുന്നത്.
പ്രദേശത്ത് സ്‌ഫോടന വസ്തു ശേഖരമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സംയുക്ത സംഘം പരിശോധന നടത്തിയത്. പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈന്യം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
ഇന്ന് ഷോപിയാൻ ജില്ലയിലെ തുർക്കൻഗം ഗ്രാമത്തിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു.ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തെരച്ചിലിനായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. ഷോപിയാൻ പോലീസ്, സിആർപിഎഫ്, കരസേന എന്നിവരുടെ സംയുക്ത സേനയാണ് ഭീകരരെ നേരിടുന്നത്.