ജയ്പൂർ: ആഡംബര വിവാഹത്തിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ (Hotel) എത്തിച്ച 2 കോടിയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു. ഹോട്ടലില്‍ സൂക്ഷിച്ച രണ്ടു കോടിരൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും പണവും മോഷ്ടിച്ചതായാണ് പരാതി. രാജസ്ഥാനിലെ ജയ്പുരിലുള്ള ക്ലാർക്സ് അമേർ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം.
മുംബൈ വ്യവസായിയായ രാഹുൽ ഭാട്ട്യയുടെ മകളുടെ വിവാഹത്തിനായി കൊണ്ടുവന്നതാണ് ആഭരണങ്ങളും പണവും. ഹോട്ടലിന്റെ ഏഴാം നിലയിലുള്ള മുറിയിലാണ് രാഹുൽ ഭാട്ട്യയും കുടുംബവും കഴിഞ്ഞിരുന്നത്. മുറിയിൽ സൂക്ഷിച്ച വജ്രാഭരണങ്ങളും 95,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഹോട്ടലിലെ പുൽമൈതാനത്ത് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു. എന്നാൽ ഹോട്ടൽ അധികൃതരുടെ അറിവോടെയല്ലാതെ മോഷണം നടക്കുകയില്ലെന്ന് പോലീസിൽ നൽകിയ പരാതിയിൽ രാഹുൽ ഭാട്ട്യ ആരോപിക്കുന്നു. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തു.
മുറിയുടെ താക്കോൽ ഹോട്ടൽ ജീവനക്കാരൻ മോഷ്ടാവിനു നൽകുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്നു ലഭിച്ചെന്നാണ് സൂചന. വിവാഹത്തിനെത്തിയവരുടെ ബന്ധുവായി ചമഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.