Saturday, May 4, 2024
spot_img

വ്യാജ നിയമന ഉത്തരവ്; സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്; ഡിജിപിക്ക് പരാതി നൽകി ദേവസ്വം ബോർഡ് ചെയർമാൻ; പൊലീസ് അന്വേഷണം ആരംഭിച്ചത് മൂന്നു മാസത്തിന് ശേഷം; മുഖ്യ പ്രതിക്ക് കൂട്ട് പൊലീസുകാരും

തിരുവനന്തപുരം : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ നിയമ ഉത്തരവ് നൽകി കേരളത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്. മാത്രമല്ല തൊഴിൽ തട്ടിപ്പിലെ മുഖ്യപ്രതി വിനീഷിനെ സഹായിക്കാൻ പൊലീസുകാരും കൂട്ടുനിന്നതായി സ്പെഷ്യ‌ൽ ബ്രാഞ്ച് കണ്ടത്തി. സംഭവത്തിൽ മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയാണെന്നും ദേവസ്വം റിക്രൂട്ട്മെൻ് ചെയർമാൻ അഡ്വ. രാജഗോപാൽ അറിയിച്ചു. സംഭവം പിന്നീട് വിവാദമായപ്പോൾ അന്വേഷണത്തിന് എറണാകുളം റെയ്ഞ്ച് ഡിഐജിയെ ഡിജിപി ചുമതലപ്പെടുത്തി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ രേഖകള്‍ ഉപയോഗിച്ച് നടന്നത് വൻ തട്ടിപ്പാണ് . വൈക്കം ക്ഷേത്രകലാപീഠത്തിൽ ക്ല‍ർക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെൻറിന്റെ നിയമന ഉത്തരവുമായി യുവതി ബോർഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. വ്യാജ നിയമന ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ മാ‍ർച്ച് 23 ന് ഡിജിപിക്ക് പരാതി നൽകി. എന്നാൽ കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മൂന്നു മാസത്തിന് ശേഷമാണ്.

കൂടാതെ തട്ടിപ്പിൻറെ മുഖ്യ സൂത്രധാരനായ മാവേലിക്കര സ്വദേശി വിനീഷിനെതിരെ കേസെടുത്തപ്പോൾ മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിവരം ചോർത്തി നൽകി. വിനിഷിനെതിരെ ഇതേവരെ മാവേലിക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതത് 34 കേസുകളാണ്. ആദ്യ കേസിന് ശേഷം വീണ്ടും പരാതികളെത്തിയെങ്കിലും കേസെടുത്തില്ല. വ്യാജ നിയമന ഉത്തരവുമായി കൂടുതൽ പേര്‍ എത്തിയപ്പോള്‍ മാത്രമാണ് പൊലീസ് അനങ്ങിയത്. കേസെടുത്ത വിവരം പൊലീസ് തന്നെ ചോര്‍ത്തി നൽകിതോടെ വിനീഷ് മുങ്ങി. പിന്നേട് കോടതിയിൽ കീഴടങ്ങി. രണ്ടരക്കോടിയോടെ തട്ടിപ്പാണ് മാവേലിക്കരയിൽ കേസിൽ മാത്രം നടന്നത്.

വിനീഷ് ഉൾപ്പെടുന്ന വൻ സംഘം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയെന്നാണ് വിവരം. വിനീഷ് അടക്കം നാലുപേരാണ് ഇപ്പോൾ അറസ്റ്റിലായത്. പൊലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് റിക്രൂട്ട്മെന്റ് ചെയർമാൻ കത്തുനൽകി. ദേവസ്വം തട്ടിപ്പ് കേസുകള്‍ കൊച്ചി റെയ്ഞ്ച് ഡിഐജി അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു. വിവരം ചോർത്തി നൽകിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിതായി ഡിജിപിയുടെ ഓഫീസ് വ്യക്തമാക്കി.

Related Articles

Latest Articles