തിരുവനന്തപുരം: രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ടയിലെ ഹോട്ടൽ മുറിയിൽ വിശ്രമിച്ച ശശീന്ദ്രനെ വൈകിട്ട് ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം പരിശോധിച്ചു. ഉയർന്ന രക്തസമ്മർദ്ദം ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാത്ത് ലാബിൽ നാല് മണിക്കൂർ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ദ പരിശോധനയ്ക്കായാണ് തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റിയത്.
ഇന്നലെ രാവിലെ മുതൽ തളർച്ചയുണ്ടായിരുന്ന അദ്ദേഹം വൈകിട്ട് നടന്ന ചെങ്ങന്നൂരിലെ നവകേരള സദസിൽ പങ്കെടുക്കാതെ പത്തനംതിട്ടയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മാത്രമാണ് ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും സദസിൽ പങ്കെടുത്തത്.
അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വൈകിട്ടോടെ ഡിസ്ചാർജ് ചെയ്ത മന്ത്രി കെ.കൃഷ്ണൻകുട്ടി ആരോഗ്യ നിലമെച്ചപ്പെടുത്തി. ആയാസമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ലെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.