കോഴിക്കോട്: എസ് എഫ് ഐ യുടെ ഭീഷണി വകവയ്ക്കാതെ കാലിക്കറ്റ് സർവ്വകലാശാലയിൽ എത്തിയ ഗവർണർക്ക് ഇന്ന് കോഴിക്കോട്ട് സ്വകാര്യ പരിപാടികൾ. സ്വകാര്യ പരിപാടി ആയതിനാൽ ഇന്ന് സമരത്തിനില്ലെന്ന് എസ് എഫ് ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. ഇന്ന് പതിനൊന്നു മണിയോടെ ഗവർണർ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി ക്യാമ്പസ്സിന് പുറത്തേയ്ക്ക് പോകും. 01.50 ന് തിരിച്ചെത്തും. നാളെയാണ് സർവ്വകലാശാലയിൽ ഔദ്യോഗിക പരിപാടി. ഗവർണറെ ക്യാമ്പസ്സിൽ കാലുകുത്തിക്കില്ലെന്ന പ്രഖ്യാപനവുമായാണ് എസ് എഫ് ഐ സംസ്ഥാന നേതാക്കളടക്കം നേതൃത്വം നൽകിയ സമരം ഇന്നലെ അരങ്ങേറിയത്. എന്നാൽ പ്രതിഷേധം വകവയ്ക്കാതെ മുൻ നിശ്ചയിച്ച പോലെ തന്നെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസിലെത്തിയിരുന്നു. തന്റെ കാർ തടഞ്ഞാൽ പുറത്തിറങ്ങുമെന്ന പ്രഖ്യാപനത്തോടെയാണ് ഗവർണർ ഇന്നലെ കോഴിക്കോട്ടേയ്ക്ക് യാത്ര തിരിച്ചത്. പ്രതിഷേധങ്ങൾ കാരണം പഞ്ചാബിൽ നിന്ന് പ്രധാനമന്ത്രി മടങ്ങിയത് പോലെ ഗവർണർക്ക് കാലിക്കറ്റ് ക്യാമ്പസ്സിൽ നിന്നും മടങ്ങേണ്ടിവരുമെന്ന് എസ് എഫ് ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ് രംഗത്തെത്തി. നിയമസഭ ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാനായി നിയമം പാസാക്കിയിട്ടുണ്ടെന്നും അതിൽ ഒപ്പിടാതെ ഗവർണർ ആ സ്ഥാനത്ത് കടിച്ചു തൂങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർവ്വകലാശാലകളിൽ സിപിഎം നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഗവർണർ ചാൻസിലർ പദവി ഒഴിയാൻ തയ്യാറാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി നേരിട്ടെത്തിയായിരുന്നു അദ്ദേഹത്തെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. താൻ ചാൻസിലർ സ്ഥാനത്തുണ്ടെങ്കിൽ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അന്ന് ഗവർണർ പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് അദ്ദേഹത്തെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ല് നിയമസഭയിൽ പാസാക്കിയത്. തന്നെ ബാധിക്കുന്ന നിയമ നിർമ്മാണമായതിനാൽ തീരുമാനം ഗവർണർ രാഷ്ട്രപതിയ്ക്ക് വിട്ടിരിക്കുകയാണ്.