ലക്‌നൗ: ഒരു കാലത്ത് കർസേവകരെ വേട്ടയാടിയിരുന്നവർ ഇന്ന് ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ (JP Nadda In Uttar Pradesh). കൗശാംബിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം.ബിജെപി സർക്കാർ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചപ്പോൾ എതിർത്തിരുന്ന രാഷ്‌ട്രീയ പാർട്ടികളൊക്കെ ഇപ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു കാലത്ത് കർസേവകരെ വേട്ടയാടിയിരുന്നവർ ഇന്ന് ക്ഷേത്രങ്ങളെക്കുറിച്ചും മണികളെക്കുറിച്ചും ചന്ദനത്തെക്കുറിച്ചുമെല്ലാം വാചാലരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയതയെയും സംസ്‌കാരത്തെയും കൂട്ടിയോജിപ്പിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾ മതവിശ്വാസത്തെ തകർക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യദ്രോഹികളെയും ഭീകരരെയും പിന്തുണയ്‌ക്കുന്ന നേതാക്കളെ ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്പിയും ബിഎസ്പിയും ക്രമിനലുകളെ സംരക്ഷിക്കുകയും ജനവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ചെയ്തത്. ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന ആളുകളാണ് ചുറ്റുമുള്ളവരെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യ താൽപ്പര്യത്തിനായി പ്രതിജ്ഞാബദ്ധരായ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. ഈ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്‌ക്കണമെന്ന് ജനങ്ങൾ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം യുപിയിൽ ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

