തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് ആക്ട് വഴിയൊരുക്കുക. ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണിത് എന്നും അദ്ദേഹം ആരോപിച്ചു.
അഭിപ്രായ സ്വാതന്ത്ര വിഷയത്തിൽ 2015-ൽ സുപ്രീംകോടതി ശക്തമായ നിലപട് എടുത്തപ്പോൾ അന്ന് അതു സ്വഗതം ചെയ്ത ആളാണ് പിണറായി വിജയൻ. ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാനുള്ള നീക്കമായി ഇതു മാറിയിരിക്കുന്നു. സർക്കാരിന് എതിരായ ആരോപണങ്ങളിൽ നിന്നും രക്ഷ നേടാനുള്ള നീക്കമാണിത്.
ഇപ്പൊൾ തന്നെ പോലീസിനെ സർക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ നിലവിൽ ഉള്ള സംവിധാനം ഉപയോഗിക്കാത്ത സർക്കാരാണിത്. പൊലീസ് ആക്ട് പരിഷ്കാരത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും രമേശും മുല്ലപ്പള്ളിയും ഇതിനെ ചോദ്യം ചെയ്യാത്തത് എന്തു കൊണ്ടാണ് എന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
കിഫ്ബിയിൽ ഐസക് വീണിടത്ത് കിടന്നു ഉരുളുകയാണ്. മസാല ബോണ്ടിൽ അന്വേഷണം വരും എന്ന ഭയത്താലാണ് ഐസക് സിഎജി റിപ്പോർട്ട് ചോർത്തിയത്. കിഫ്ബി അന്വേഷിക്കപ്പെടും എന്ന് ഐസക് മുൻകൂട്ടി കണ്ടു. കിഫ്ബിയിൽ നടക്കുന്നത് അഴിമതിയാണ്. ഇതിൽ ധനകാര്യ മന്ത്രിക്ക് പങ്കുണ്ട്. വ്യക്തമായ ഗൂഢാലോചനയുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.