കാബൂൾ: കാബൂള്‍ വിമാനത്താവളത്തിൽ വീണ്ടും വെടിവയ്പ്പ് സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോർട്ട്. ഒരാഴ്ച മുന്‍പാണ് കാബൂള്‍ വിമാനത്താവളത്തില്‍ രാജ്യം വിടാന്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ അമേരിക്കന്‍ സൈന്യം വെടിയുതിര്‍ത്തത്. തിക്കിലും തിരക്കിലും വെടിവയ്പ്പിലും പെട്ട പത്തോളം പേര്‍ മരിച്ചിരുന്നു.
അതേസമയം ഇന്ന് നടന്ന വെടിവയ്പ്പിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജര്‍മന്‍ മിലിട്ടറിയാണ് വാര്‍ത്ത് പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെയാണ് രാജ്യത്തിന് പുറത്തുകടക്കാന്‍ ജനം ശ്രമിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവുമടക്കം താലിബാന്‍ പിടിച്ചടക്കിയിരുന്നു. അഫ്ഗാൻ പതാക മാറ്റി താലിബാൻ പതാക ഉയർത്തുകയും ചെയ്തു.
എന്നാൽ അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് വിമാനത്താവളത്തില്‍ വീണ്ടും ആക്രമണമുണ്ടായത്.ഇന്ന് രാവിലെയോടെ കാബൂളിൽ നിന്ന് 145 പേരെ കൂടി ദില്ലിയിൽ എത്തിച്ചു. തജികിസ്ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേർ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലായി ഇന്നു പുലർച്ചെ ദില്ലിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാൾ സ്വദേശികളും തജികിസ്ഥാനിൽ നിന്നും 135 പേര്‍ ദോഹയിൽനിന്നുമാണ് ഇന്ത്യയിൽ എത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona