കൊച്ചി : കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ പ്രചരിച്ച സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ നേതാവ് രോഹിത്തിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോളേജിലെ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി.
കോളേജിലെ 20 വിദ്യാർത്ഥിനികളുടെ ചിത്രങ്ങളായിരുന്നു അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ പ്രചരിപ്പിച്ചത്. എസ്എഫ്ഐ നേതാവ് രോഹിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കോളേജിന് സമീപത്താണ് കോളേജിലെ പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ രോഹിത്ത് താമസിക്കുന്നത്. നിരന്തരം രോഹിത്ത് കോളേജിലെത്താറുണ്ടായിരുന്നു.
വ്യാജ ഐഡി ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. കൂടാതെ, വളരെ തരംതാണ അടിക്കുറിപ്പോടെയാണ് ഇയാൾ ചിത്രങ്ങൾ പങ്കുവച്ചത്. അതേസമയം, ഗൗരവമേറിയ കേസാണെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് രോഹിത്തിനെതിരെ ചുമത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

