ഭോപ്പാല്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി വനിതാ നേതാവിനെ ‘ഐറ്റം’ എന്ന് വിളിച്ച് അപമാനിച്ച് പ്രസ്താവന നടത്തിയ സംഭവത്തിൽ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ പ്രതിഷേധം ശക്തം. പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്ത്. സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് കമല്‍നാഥില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
‘ഒരു ദരിദ്ര കര്‍ഷകന്റെ മകളാണ് ഇമാര്‍തി ദേവി. അവിടെ നിന്നും ജനസേവനത്തിനായി ജീവിതം മാറ്റിവെച്ചു. ഒരു സ്ത്രീയെ ‘ഐറ്റം’ എന്നോക്കെ വിളിച്ച് ഉള്ളിലെ ഫ്യൂഡല്‍ മനോഭാവം വീണ്ടും തെളിയിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വിവാദ പരാമര്‍ശത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. ദളിത് വിഭാഗത്തെയും സ്ത്രീകളെയും അപമാനിച്ചുവെന്ന് കാട്ടിയാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
ദാബ്രയില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ ഈ പരാമര്‍ശം. പ്രദേശത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഇമാര്‍തി ദേവിയെയാണ് അദ്ദേഹം ‘ഐറ്റം’ എന്ന് സംബോധന ചെയ്തത്. ‘ഞാനെന്തിന് അവരുടെ പേര് പറയണം? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരെ നന്നായി അറിയാമല്ലോ. എന്തൊരു ഐറ്റമാണ് അത്’- എന്നായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ നിരവധി പേര്‍ കമല്‍നാഥിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.