തിരുവനന്തപുരം: വി.സി നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ സിപിഐ (CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് കാനം വ്യക്തമാക്കി.
സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലില്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാനം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍ എസ്. രാജേന്ദ്രന്‍ സിപിഐയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ചില കാര്യങ്ങള്‍ സസ്‌പെന്‍സ് ആയി നില്‍ക്കട്ടെയെന്നും കാനം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.