ജയ്പുര്‍: നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ ടേലിന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിൽ നടപടിയെടുക്കാതിരുന്ന എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ധാന്‍മണ്ഡി സ്റ്റേഷനിലെ എസ്‌ഐ ഭന്‍വര്‍ ലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജൂൺ 17 ന് മുഹമ്മദ് റിയാസ് കനയ്യലാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഉദയ്പൂരിലെ സോഷ്യൽ മീഡിയകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇയാളുടെ വീഡിയോ വൈറലായി. സംരക്ഷണം ആവശ്യപ്പെട്ട് കനയ്യ ലാൽ പോലീസിനോട് അപേക്ഷിച്ചിരുന്നു. ഭീഷണിയെ തുടർന്ന് ആറ് ദിവസമായി ഇയാൾ കട തുറന്നില്ല, എന്നാൽ ഇന്നലെ കട തുറന്നപ്പോൾ റിയാസും ഗൗസും ഭീഷണിപ്പെടുത്തിയത് പോലെ ക്രൂരമായി തല അറുത്തുമാറ്റി കൊല്ലുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടതായി റിപ്പോർട്ട് ഉണ്ട്. രാജസ്ഥാനിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ നിര്‍ദ്ദേശിച്ചു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി ഗവർണർ അറിയിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തി.