മുംബൈ: മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വീതം സഹായ ധനം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
അർധരാത്രി പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും ചേർന്ന് ഏറെ പണിപ്പെട്ടായിരുന്നു രക്ഷാ ദൗത്യം നടത്തിയത്. പരിക്കേറ്റവരെ രാജേവാഡി ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സമീപത്തെ മൂന്ന് കെട്ടിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടും ആളുകൾ താമസിക്കുന്നുണ്ട്. കുർളയിലെ ശിവസേനാ എംഎൽഎ ഇപ്പോൾ ഗുവാഹത്തിയിൽ വിമത ക്യാമ്പിലാണ്. അദ്ദേഹവും മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.