കാസർകോട്: പാണത്തൂർ- സുള്ള്യ റോഡിൽ പരിയാരത്ത് വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പരിയാരം ഇറക്കത്തിൽവച്ച് നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ മരം ഇടിച്ചുമറിച്ചശേഷം സമീപത്തെ ഭാസ്കരൻ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുള്ളിൽ ആരും ഇല്ലായിരുന്നു. ബസ് പൂർണമായും തകർന്നു. വീടും ഭാഗികമായി തകർന്നിട്ടുണ്ട്. ബസിൽ 70ൽ അധികം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനടിയിൽപെട്ടവരാണ് മരിച്ചത്.
അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജില്ലാ കളക്ടർ ഉൾപ്പടെയുളള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു

