കാന്താര സിനിമയിലെ ‘വരാഹരൂപം’ ഗാനത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, സിനിമയുടെ പ്രൊഡ്യൂസർ കീഴ്ക്കോടതിയുടെ ഇഞ്ചങ്ഷന്‍ ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. ഇത്തരമൊരു ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതല്ലെന്നും കീഴ്ക്കോടതിയെ സമീപിക്കാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. കാന്താരയുടെ പ്രൊഡ്യൂസറായ ഹോബ്ലി സിനിമാസാണ് കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
പാട്ടിനുമേല്‍ ബൗദ്ധിക അവകാശം ഉന്നയിച്ച് തൈക്കുടം ബ്രിഡ്ജ് ബാന്‍ഡും പകര്‍പ്പവകാശം കൈവശമുള്ള മാതൃഭൂമി മ്യൂസിക്കുമാണ് കീഴ്ക്കോടതിയെ സമീപിച്ച് ഇഞ്ചങ്ഷന്‍ ഓർഡർ സമ്പാദിച്ചത്. പാലക്കാട്, കോഴിക്കോട് ജില്ലാ കോടതികളില്‍ നിന്നാണ് ഹർജിക്കാർ അനുകൂല ഉത്തരവ് നേടിയത്.
സിനിമയില്‍ ഗാനം ഉള്‍പ്പെടുത്തരുതെന്ന കീഴ്ക്കോടതി ഉത്തരവ് റദാക്കണമെന്നായിരുന്ന പ്രൊഡ്യൂസർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനം വിലക്കി ഉത്തരവിറക്കിയത്.
കാന്താരയുടെ നിര്‍മാതാക്കളെയും മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ സ്‌പോട്ടിഫൈ, ഗാന, യൂട്യൂബ് തുടങ്ങിയവയെയുമാണ് വരാഹരൂപം ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്. തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനം പകര്‍പ്പവകാശം വാങ്ങാതെ കാന്താരയില്‍ ഉപയോഗിച്ചു എന്നതാണ് കേസ്. സിനിമയില്‍ ഗാനം ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്ന പ്രൊഡ്യൂസർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.