ആലപ്പുഴ: കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് സർക്കാർ റിസോർട്ടും ഭൂമിയും ഏറ്റെടുത്തത്. ഇതിന് പിന്നാലെയായിരുന്നു ഇന്ന് മുതൽ റിസോർട്ട് പൊളിക്കൽ ആരംഭിച്ചത്.
പാണാവള്ളി നെടിയതുരുത്തിലെ 35,900 ചതുരശ്രയടി കെട്ടിട സമുച്ചയമാണ് പൊളിക്കൽ നടപടി ആരംഭിച്ചത്. വേമ്പനാട് കായലിലെ തുരുത്തിൽ സ്ഥിതിചെയ്യുന്ന റിസോർട്ട് തീരപരിപാലന നിയമം ലംഘിച്ചതിന് പൊളിച്ചുമാറ്റാൻ 2020ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ആലപ്പുഴ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഇന്നലെയാണ് ഉത്തരവിട്ടത്.
കാപികോ റിസോർട്ടിലെ പുറമ്പോക്ക് ഭൂമിയിൽ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയാണ് ഇന്നലെ സർക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ചത്. 7 ഹെക്ടർ ഭൂമിയില്‍ കാപികോ റിസോര്‍ട്ടിന് പട്ടയമുണ്ട്. ബാക്കിയുള്ള രണ്ടു ഹെക്ടറില്‍ അധികം സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള വിശദമായ പ്ലാന്‍, റിസോര്‍ട്ട് അധികൃതര്‍ രണ്ടു ദിവസത്തിനുള്ളില്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്നാണ് ഇന്നലെ അറിയിച്ചത്.
പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും. റിസോര്‍ട്ടിലുള്ള വസ്തുക്കളുടെ വീഡിയോ മഹസര്‍ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. റിസോർട്ട് പൊളിച്ചു മാറ്റൽ നടപടികള്‍ക്ക് താത്കാലികമാ സ്ഥിരമോ ആയ മറ്റൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.