ബംഗളൂരു: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിട്ടും കർണ്ണാടക കോൺഗ്രസിൽ ചേരിപ്പോര്. സിദ്ധരാമയ്യ വിഭാഗവും ഡി കെ ശിവകുമാർ വിഭാഗവും തമ്മിലാണ് അധികാര വടംവലി. രണ്ടുവർഷത്തേക്കെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കിയേ മതിയാകൂ എന്ന് ശഠിക്കുകയാണ് മുതിർന്ന നേതാവ് സിദ്ധരാമയ്യ. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന നിലപാടുകൊണ്ടാണ് സിദ്ധരാമയ്യ സമ്മർദ്ദം ചെലുത്തുന്നത്. മാത്രമല്ല 75 % ശതമാനം എം എൽ എ മാരും തന്നെ പിന്തുണക്കുന്നതായും സിദ്ധരാമയ്യ അവകാശപ്പെടുന്നു.
അതേസമയം പാർട്ടിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് താനാണെന്നും നേതൃത്വം തന്നെ ഏൽപ്പിച്ചത് വൃത്തിയായി ചെയ്തുവെന്നും മന്ത്രിസഭയുടെ നേതൃത്വത്തിന് താൻ അർഹനാണെന്ന നിലപാടിലാണ് ഡി കെ. ഇരു നേതാക്കൾക്കും വേണ്ടി അനുയായികൾ ഫ്ളക്സ് ബോർഡുകൾ നിരത്തി കാത്തിരിക്കുകയാണ്. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഇന്നലെ ചേർന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. തീരുമാനം ഹൈക്കമാൻഡിന് വിട്ട് യോഗം അവസാനിപ്പിക്കുകയായിരുന്നു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.